തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ഇടത് മുന്നണിയുടെ ഒത്താശയോടെ ചാർജ് വർധിപ്പിക്കുന്നതിന് എൽഡിഎഫ് യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. ഇതേതുടർന്ന് നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.
മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരിക്കുകയാണ്.
അതേസമയം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചാർജ് വർധനയെന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ് വാദം. ഇന്ധന വില വര്‍ദ്ധ നയ്ക്ക് പിന്നാലെ ഇരുട്ടടിയായാണ് ബസ് ചാര്‍ജ്ജും കൂടുന്നത്. മാത്രമല്ല കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കൂ.

