Sunday, September 20, 2026

കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ് കേസ്: പൊലീസ് കസ്റ്റഡിയിലുള്ള ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തും

കണ്ണൂര്‍ നെഹര്‍ കോളജിലെ വിദ്യാർഥിയെ റാഗിങ് ചെയ്ത കേസിൽ ആറ് പേര്‍ കസ്റ്റഡിയില്‍. ഒളിവിലായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പോലീസിന്റെ പിടിയിലായത്. ഒളിവിലായിരുന്ന ടി മുഹമ്മദ് റാഷദ് , കെ എം മുഹമ്മദ് തമീം,അബ്ദുൾ ഖാദർ, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവർ ചക്കരക്കല്ല് പ്രദേശത്തെ ഇവരുടെ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്.

റാഗിങ് കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതില്‍ രണ്ട് പേരുടെ പേരുവിവരങ്ങള്‍ മാത്രമായിരുന്നു റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥി പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയത്. തുടർന്ന് ശേഷിക്കുന്നവരെ അന്വേഷണത്തിലൂടെ തിരിച്ചറിയുകയായിരുന്നു.

അതേസമയം കസ്റ്റഡിയിലായ പ്രതികള്‍ക്കെതിരെ ആന്റി-റാഗിങ് വകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘം ചേർന്ന് ആക്രമിക്കൽ, റാഗിങ് നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനിടയില്ല. കൂടാതെ പ്രതികള്‍ക്ക് മേല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്താനാണ് സാദ്ധ്യത. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതോടെ റിമാന്‍ഡില്‍ പോകേണ്ടിവരുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥി അന്‍ഷാദ് റാഗ് ചെയ്യപ്പെട്ട വിവരം പുറത്തുവന്നത്. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും പണം ചോദിക്കുമ്പോള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്. ഇതേതുടർന്ന് മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം അഞ്ച് മണിക്കൂറോളം അന്‍ഷാദ് ടോയ്‌ലെറ്റില്‍ ബോധരഹിതനായി കിടന്നിരുന്നു.

Related Articles

Latest Articles