കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്.
ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പുതിയ നടപടി. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.
ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നൽകിയതെന്ന് തിരിച്ചറിയുന്നതോടെയാണ് ഉദ്യോഗസ്ഥർ മറ്റ് നടപടികളിലേക്ക് കടക്കുക.