കോഴിക്കോട്: വന്യജീവി ആക്രമണത്തെ തുടർന്ന് വയനാട്ടിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങളൊക്കെ ആധുനികവത്ക്കരണത്തിലേക്ക് പോകുമ്പോൾ പഴഞ്ചൻ സമീപനമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്ന് വിമർശിച്ച അദ്ദേഹം വയനാട്ടിൽ നിരപരാധികൾ വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്നതും ചൂണ്ടിക്കാട്ടി. കേരള പദയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കാലഹരണപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. കാൽ നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജീവിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളൊക്കെ ആധുനികവത്ക്കരണത്തിലേക്ക് പോകുമ്പോൾ പഴഞ്ചൻ സമീപനമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. വയനാട്ടിൽ നിരപരാധികൾ വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല. മുഖ്യമന്ത്രി വയനാട് സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണ്. വനം മന്ത്രി പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയത്. ഇവർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന വനംവകുപ്പിന് ന്യൂതനമായ സംവിധാനമില്ല. മറ്റു സംസ്ഥാനങ്ങളുമായി മോണിറ്ററിംഗിന് സംവിധാനമില്ല. ഈ സർക്കാർ കംപ്ലീറ്റ് ഔട്ട്ഡേറ്റഡാണ്.
രാഹുൽ ഗാന്ധി ആണ്ടിനും ചംക്രാന്തിക്കും മാത്രമാണ് കേരളത്തിൽ വരുന്നത്. അയാൾ കേരളത്തിൻ്റെ ശാപമാണ്. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ അതിന് വേണ്ടിയുള്ള ഒരു മീറ്റിംഗിന് പോലും രാഹുൽ പങ്കെടുത്തിട്ടില്ല.
സുപ്രീം കോടതിയിൽ കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിൻ്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. കേന്ദ്രവുമായി ചർച്ച നടത്തി പരിഹാരം കാണണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വാദത്തിൻ്റെ മുനയൊടിഞ്ഞിരിക്കുകയാണ്. കപിൽ സിബലിനെ ഇറക്കിയിട്ട് പോലും കേരളം പരാജയപ്പെട്ടു. കേരള സർക്കാരിൻ്റെ വീഴ്ച കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ വരുത്തിവെച്ച കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സപ്ലൈകോയിൽ സാധനങ്ങളില്ല. വില വർദ്ധനവ് പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കുന്നില്ല. എന്നിട്ടും ഭാരത് അരി വിതരണത്തെ തടസപ്പെടുത്തുകയാണ് സംസ്ഥാനം. ഇത്രയും ജനവിരുദ്ധമായ സർക്കാർ വേറെയുണ്ടായിട്ടില്ല.
അഴിമതി കേസുകൾക്ക് തടയിടാനാണ് സംസ്ഥാന സർക്കാരിന് ശുഷ്ക്കാന്തി. മകളും താനും കുടുങ്ങുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ തങ്ങളുടെ രക്ഷയ്ക്ക് ഉപയോഗിക്കുകയാണ്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമവും സംസ്ഥാനം നടത്തുന്നില്ല.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോട് ബിജെപി നേതൃത്വം കാര്യങ്ങൾ എല്ലാം ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം നോക്കുകുത്തിയാണ്. കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ല.” – കെ.സുരേന്ദ്രൻ പറഞ്ഞു.