മാദ്ധ്യമ പ്രവർത്തകരോട് മോശം പരാമർശം നടത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ എം സി ദത്തന്റെ പ്രവർത്തിയെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. തെറ്റിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിക്കാൻ എം സി ദത്തൻ തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇന്ന് നടന്ന യുഡിഎഫ് സമരത്തിനിടയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തടഞ്ഞ പൊലീസുകാരനോട് ശബ്ദിക്കരുതെന്ന് പറഞ്ഞ് കയർക്കുന്നത് കണ്ട് പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകനോട് വളരെ മോശമായാണ് ദത്തൻ പ്രതികരിച്ചത്. ‘വേറെ പണിയൊന്നും ഇല്ലേ, പോയി തെണ്ടിക്കൂടേ’ എന്നായിരുന്നു ദത്തന്റെ ചോദ്യം. ഏതു തൊഴിലിനും അന്തസ് ഉണ്ടെന്ന സാമാന്യ ബോധം പോലും ഇല്ലാതെയായിരുന്നു പ്രതികരണം.
സമരം നടക്കുന്നതിനിടയിൽ എം സി ദത്തനെ പോലീസ് ബാരിക്കേഡിന് അപ്പുറം തടഞ്ഞു നിർത്തിയിരിക്കുന്നത് കണ്ട മാദ്ധ്യമ പ്രവർത്തകരാണ് ഇത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ ആണെന്നും കടത്തി വിടാനും പോലീസിനോട് പറഞ്ഞത്. ആളറിയാതെ തടഞ്ഞതിൽ വിശദീകരിക്കാനെത്തിയ പോലീസുകാരനോട് ശബ്ദിക്കരുത് എന്ന് ആജ്ഞാപിച്ച് ദത്തൻ കയർക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മാദ്ധ്യമ പ്രവർത്തകൻ അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞത്