തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം വൈകുന്നേരം ആറ് മണി വരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് ആലപ്പുഴയിലും കുറവ് തിരുവനന്തപുരത്തുമാണ്. തിരുവനന്തപുരം – 69.07, കൊല്ലം- 72.79, പത്തനംതിട്ട – 69. 33, ആലപ്പുഴ- 76.42, ഇടുക്കി – 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് കണക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
ചിലയിടങ്ങളില്‍ ആദ്യ മണിക്കൂറുകളിൽ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യന്ത്രത്തകരാർ കുറവായിരുന്നു. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ട് പേര്‍ വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണു മരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. കൊല്ലം പന്മന പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും ആലപ്പുഴ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്.

