Thursday, May 2, 2024
spot_img

കോടികളുടെ തട്ടിപ്പ് നടന്ന കണ്ടല സഹകരണ ബാങ്കിൽ നിന്നും സംസ്ഥാനത്തെ ഒരു മന്ത്രി വൻ തുക കൈപ്പറ്റി; ഉന്നത സിപിഐ നേതാവിന് ലഭിച്ചത് നിശ്ചിത തുക മാസപ്പടി; തട്ടിപ്പിന്റെ ഉത്തരവാദി മുൻപ്രസിഡന്റ് ഭാസുരാംഗൻ മാത്രമല്ല; ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടന്ന തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കിൽ നിന്നും സംസ്ഥാനത്തെ ഒരു മന്ത്രി വൻ തുക അനധികൃതമായി കൈപ്പറ്റിയെന്നും, സിപിഐയിലെ ഒരു ഉന്നത നേതാവിന് നിശ്ചിത തുക ബാങ്കിൽ നിന്നും മാസപ്പടി ലഭിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കാര്യാലയത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് കണ്ടല ബാങ്കിൽ നടന്നിരിക്കുന്നത്. തട്ടിപ്പിനെതിരെ സമര രംഗത്തുള്ളത്ത് ബിജെപി മാത്രമാണ്. കോൺഗ്രസ് സിപിഎമ്മിന്റെ സഹകരണ കൊള്ളയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ്. ബാങ്കിൽ നിന്നും തട്ടിച്ച തുക മന്ത്രിയിലേയ്ക്ക് വരെ എത്തിയിരിക്കുന്നു. ഭാസുരാംഗൻ ഇ ഡി കസ്റ്റഡിയിലായതോടെ കള്ളക്കളികൾ പുറത്താകുമെന്നായതോടെയാണ് പാർട്ടിയിൽ നിന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തതെന്നും, സഹകരണക്കൊള്ളയ്ക്ക് മുഖ്യമന്ത്രി നേതൃത്വം നൽകുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കരുവന്നൂരായാലും കണ്ടലയായാലും അഴിമതിയും തട്ടിപ്പും പുറത്തുകൊണ്ടുവന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലാത്ത സഹകാരികളാണ്. ബിജെപി അവരുടെ സമരം ഏറ്റെടുത്തെന്നേയുള്ളു. അതുകൊണ്ടുതന്നെ ഇ ഡി യുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആരോപണത്തിൽ കഴമ്പില്ല. വി ഡി സതീശൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് ഈ അഴിമതിയുടെ വിഷാദശാംശങ്ങൾ എല്ലാമറിയാം. പക്ഷെ അവർ മൗനം പാലിക്കുകയാണ്. വയനാട്ടിൽ കോടികളുടെ കൊള്ള നടത്തിയത് കെ പി സി സി യുടെ ഒരു ജനറൽ സെക്രട്ടറിയാണ്. പ്രതിപക്ഷം സംസ്ഥാന സർക്കാരിന് ഒത്താശ ചെയ്തുകൊടുത്ത് കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയാണ്.

വലിയ പ്രതിസന്ധിയിൽ പെട്ടുഴലുന്ന സഹകരണ മേഖലയെ വീണ്ടും കൊള്ളയടിക്കാനാണ് സിപിഎം ശ്രമം. മന്ത്രിമാരുടെ കേരള പര്യടന ചെലവ് അടിച്ചേൽപ്പിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. ഇക്കാര്യങ്ങൾ ഉയർത്തി വരും ദിവസങ്ങളിൽ ബിജെപി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ സഹകരണ കൊള്ളയ്‌ക്കെതിരെ ബിജെപി സമരവും നിയമ നടപടികളും സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കണ്ടല സഹകരണ ബാങ്കിൽ ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുകയും മുൻ പ്രസിഡന്റ് ഭാസുരംഗനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles