തൃശൂര്‍: കർഷക ഉന്നമനത്തിനുവേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. കാര്‍ഷിക നിയമങ്ങള്‍ കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ് വ്യക്തമാക്കിയത്. പുതിയ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കാര്‍ഷിക നിയമങ്ങള്‍ കരി നിയമമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ ആഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കും. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു
കേന്ദ്രം കൊണ്ട് വരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന് വിരുദ്ധമാണെങ്കിൽ അതിനെതിരെ നിയമം നിർമ്മിക്കാൻ കഴിയുമോയെന്ന് കേരളം പരിശോധിക്കുകയാണ്. ഏകപക്ഷീയമായ നിയമം നടപ്പിലാക്കാൻ ഉന്നത ഉദ്യോഗസ്ഥരിലേക്ക് സമ്മർദ്ദം ചെലുത്താൻ പോലും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതിയെ സമീപിക്കാനാവശ്യമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നല്‍കിയിട്ടുണ്ട്. കാർഷിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാര്‍ എജിക്ക് നൽകിയ നിര്‍ദേശം.