മലപ്പുറം: കോവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു . സമൂഹ വ്യാപനം സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി . രോഗവ്യാപനത്തിന്റെ ഉറവിടമാറിയാത്ത സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ന്‍മെന്‍റ് സോണാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് മുതല്‍ ജൂലൈ ആറ് വരെയാണ് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് . താലൂക്കിൽ 1500 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും .
നിലവില്‍ കോവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം തേടേണ്ടതുണ്ട്. ലാബ് അടക്കം സൗകര്യമുളള നിരവധി ആശുപത്രികള്‍ ജില്ലയിലുണ്ട്. കോവിഡ് ചികിത്സയ്ക്ക ഈ ആശുപത്രികളെ കൂടി പ്രയോജനപ്പെടുത്തുന്നതിന് ഐസിഎംആറിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി ജലീല്‍ വ്യക്തമാക്കി .
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ എത്തുന്ന ജില്ലയാണ് മലപ്പുറം. അതുകൊണ്ട് തന്നെ ജാഗ്രത തുടരേണ്ടതുണ്ട്. എടപ്പാളില്‍ കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുമായി ഇരുപതിനായിരത്തോളം പേര്‍ക്കു സമ്പർക്കമുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. പൊന്നാനി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്‌ന്‍മെന്റ് സോണാക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. നിലവില്‍ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാര്‍ഡുകളും മാത്രമാണ് കണ്ടെയ്‌ന്‍മെന്റ് സോണ്‍. മന്ത്രി കൂട്ടിച്ചേർത്തു.