തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഭാര്യ ശ്രീജ. ലോറിക്ക് തൊട്ടു മുന്നിലെ ബൈക്ക് മാർഗ തടസ്സമുണ്ടാക്കിയത് ആർക്കു വേണ്ടിയാണെന്നും, അപകട സ്ഥലത്തെ മറ്റു വാഹനങ്ങളുടെ വിവരങ്ങളും പ്രദീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാന്‍ പൊലീസ് തയാറാവണമെന്നും കേരളാ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശ്രീജ മാധ്യമങ്ങളോട് പറഞ്ഞു.
എസ് വി പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. തൊഴില്‍പരമായി നിരവധി പേര്‍ക്ക് പ്രദീപിനോട് ശത്രുതയുണ്ടായിരുന്നുവെന്നാണ് ഭാര്യ പറയുന്നത് . ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും അപകട സമയത്ത് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ സാന്നിധ്യം സംശയം ജനിപ്പിക്കുന്നതാണെന്നും പ്രദീപിന്റെ ഭാര്യ ശ്രീജ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരയ്ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടായത്. നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ ജോയിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി