കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.ബി. രാജേഷിന്റെ ഭാര്യയെ അനധികൃതമായി നിയമിച്ച സംഭവത്തില്‍ സർവകലാശാല ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി.സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.
റാങ്ക് പട്ടിക അട്ടിമറിച്ചാണു രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയതെന്ന ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിര്‍ ഖാനും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.ഗവര്‍ണര്‍ ഈ പരാതി വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടിന് അയച്ചു നല്‍കിയ ശേഷമാണ്,ഇപ്പോൾ റിപ്പോർട്ട് തേടിയത്.
അതേസമയം, കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ വിഷയവിദഗ്ധര്‍ ഉപജാപം നടത്തിയെന്ന എം.ബി. രാജേഷിന്റെ ആരോപണത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേല്‍ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവ് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിക്കാനും അദ്ദേഹം രാജേഷിനെ സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിച്ചു.