കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്വേഷണമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇബ്രാഹിംകുഞ്ഞിന്റെ നിസ്സഹകരണം വിജിലൻസ് ചൂണ്ടിക്കാണിക്കുന്നത്. മന്ത്രി പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചനയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യാൻ നാല് ദിവസം കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് വിജിലൻസ് അപേക്ഷിച്ചിരിക്കുന്നത്.
എന്നാൽ തനിക്കെതിരെ മതിയായ തെളിവുകളില്ലെന്നും, ഈ അറസ്റ്റ് വെറും രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ഇബ്രാഹിംകുഞ്ഞിന്റെ വാദം. തന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞ് പ്രമുഖ അഭിഭാഷകനായ രാമൻപിള്ള മുഖേന സമർപ്പിച്ച ജാമ്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.