തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസിലും ഡോളർ ഇടപാടിലും സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് തേടി കസ്റ്റംസ് ഇന്ന് കോടതിയെ സമീപിക്കും. ഭരണഘടനാ പദവിയുളള ഉന്നതർക്കെതിരെയടക്കം സ്വപ്ന മൊഴി നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് അന്വേഷണസംഘം തുടർ നടപടിക്ക് ഒരുങ്ങുന്നത്. സ്വർണക്കളളക്കടത്തിലും ഡോളർ ഇടപാടിലും കളളപ്പണം വെളുപ്പിക്കുന്നതിലും പങ്കുണ്ടെന്ന് സ്വപ്ന ആരോപിക്കുന്നവരെ വൈകാതെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം.
രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റും എൻഐഎയും വൈകാതെ കോടതിയെ സമീപിക്കും. ഇതിനിടെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് മൂന്നാം തവണയും നോട്ടീസ് നൽകിയതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അഭ്യൂഹമുണ്ട്.