മലപ്പുറം: ചാലിയാറിലെ മൊടവണ്ണ കുട്ടിച്ചാത്തന്‍ കാവിന് സമീപത്തെ വീടിന് അടുത്ത് നിന്നും പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ വനത്തിലേക്ക് വിടാനുള്ള ശ്രമം അമ്പലക്കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് തടഞ്ഞു. കാട്ടില്‍വിടരുതെന്നും മൂർഖൻ സര്‍പ്പകാവിലേതാണെന്നും ക്ഷേത്രക്കമ്മിറ്റിക്കാര്‍ ആവശ്യവുമായി വന്നതോടെ വനംവകുപ്പും കുടുങ്ങി. അവസാനം ക്ഷേത്രക്കമ്മിറ്റിക്കാരുടെ അഭിപ്രയത്തിന് വഴങ്ങി മൂര്‍ഖനെ സര്‍പ്പക്കാവില്‍തന്നെ വിട്ടയച്ചു.
തിങ്കളാഴ്ച്ച രാത്രിയാണ് ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ കുട്ടിച്ചാത്തന്‍ കാവിന് സമീപമുള്ള കൂരിക്കാടന്‍ രാജേന്ദ്രന്റെ വീടിന് പുറത്തു നിന്ന് ആറര അടി നീളവും 3.4 കിലോഗ്രാം തൂക്കമുള്ള വലിയ പുല്ലാനി മൂര്‍ഖനെ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാര്‍ നിലമ്പൂര്‍ മേഖലയിലെ പാമ്പുപിടുത്തക്കാരനും നിലമ്പൂര്‍ ആര്‍ആര്‍ടിയിലെ വാച്ചറുമായ അബ്ദുള്‍ അസീസിനെ വിവരം അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രമേശനൊപ്പം സ്ഥലത്ത് എത്തിയ അസീസ് പാമ്പിനെ പിടികൂടി. ശേഷം വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട്ടെ ആര്‍ആര്‍ടി.ഓഫീസില്‍ എത്തിച്ചു.
പാമ്പിനെ ചൊവ്വാഴ്ച്ച ഉള്‍വനത്തിലേക്ക് വിടാനിരിക്കെയാണ് മൊടവണ്ണ കുട്ടിച്ചാത്തന്‍കാവിലെ സര്‍പ്പ കാവിലുള്ള പുല്ലാനി മുര്‍ഖനെയാണ് പിടികൂടിയതെന്ന് പറഞ്ഞ് അമ്പല കമ്മറ്റി ഭാരവാഹികള്‍ ആര്‍ആര്‍ടി.ഓഫീസിലെത്തിയത്. ഈ പാമ്പിന് പാലും മുട്ടയും ദിവസവും നല്‍കാറുണ്ടെന്നും കമ്മറ്റിക്കാര്‍ അറിയിച്ചു. അബ്ദുള്‍ അസീസിനോട് പാമ്പിനെ സര്‍പ്പക്കാവില്‍തന്നെ വിടണമെന്നും അമ്പലക്കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ഡിഎഫ്ഒയുമായി സംസാരിക്കാന്‍ അസീസ് നിർദ്ദേശിച്ചതിനെ തുടർന്ന് കമ്മിറ്റിക്കാര്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോയലുമായി സംസാരിച്ച് രേഖാമൂലം ഒപ്പിട്ട് നല്‍കി. അതോടെ പുല്ലാനി മൂര്‍ഖനെ അസീസിന്റെ നേതൃത്വത്തില്‍ തന്നെ വനപാലകര്‍ മൊടവണ്ണ കുട്ടിച്ചാത്തന്‍കാവില്‍ വിട്ടയച്ചു.