കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊല കേസില്‍ കോടതി ഇന്ന് വിധി പറയും. ഏറെ വിവാദമായ കേസില്‍ മൂന്നുമാസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയായിരിക്കുന്നത്. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി സി ജയചന്ദ്രനാണ് വിധിപ്രസ്താവം നടത്തുക..
കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ്(24) 2018 മേയ് 28-നായിരുന്നു കൊല്ലപ്പെട്ടത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ മറ്റൊരു സമുദായത്തിൽ അംഗമായ തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിലുള്ള വിരോധം നിമിത്തം നീനുവിന്‍റെ അച്ഛനും സഹോദരനും സംഘാംഗങ്ങളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്‍റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി. 28 ആം തീയതി രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം കാറില്‍ വച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് പിറ്റേദിവസം നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ അടക്കം 13 പ്രതികളെ പൊലീസ് തമിഴ്നാട്ടില്‍ നിന്നും പിടികൂടി. കെവിനെ തട്ടിക്കൊണ്ട് പോകാൻ ഗൂഡാലോചന നടത്തിയത് നീനുവിന്‍റെ അച്ഛൻ ചാക്കോയാണ്
പ്രതികള്‍ കെവിന്‍റെ വീടിന് സമീപം വന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യതെളിവായി. കെവിനെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യ നീനുവിന്‍റെ പരാതിയെക്കുറിച്ച് അന്വേഷിക്കാത്തതിന് ഗാന്ധി നഗര്‍ എസ്ഐയേയും എഎസ്ഐയും സസ്പെന്‍റ് ചെയ്തിരുന്നു.പ്രതികളുടെ പക്കലില്‍ നിന്നും കൈക്കൂലി വാങ്ങിയ മറ്റൊരു എഎസ്ഐ എംഎസ് ബിജുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഭവനഭേദനം അങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ തുടങ്ങി. വിചാരണ അതിവേഗം പൂര്‍ത്തിയാക്കാൻ രാവിലെ 10 മണിക്കാണ് കോടതി ചേര്‍ന്നിരുന്നത്.