പഞ്ചാബിലെ വൻ തെരഞ്ഞെടുപ്പു വിജയത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന ആം ആദ്മി പാർട്ടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിരോധിത ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (SFJ) ന്റെ തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. യുഎസ്‌എ, കാനഡ, യുകെ, ഇയു, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂല സിഖുകാർ എഎപിക്ക് വൻതോതിൽ ധനസഹായവും പിന്തുണയും നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വിജയത്തിനായി എസ് എഫ് ജെ യുടെ പേരിലുള്ള വ്യാജ പിന്തുണക്കത്ത് ഉപയോഗിച്ചു. അധികാരത്തിലെത്തിയാൽ ഖാലിസ്ഥാൻ റഫറണ്ടം വോട്ടിനിടാനായി നിയമസഭയിൽ പ്രമേയം പാസാക്കുമെന്ന് വാഗ്ദാനം നൽകി.
തെരഞ്ഞെടുപ്പു വിജയത്തിനായി ഖാലിസ്ഥാൻ വോട്ടും ഫണ്ടും ഉപയോഗിച്ച ആം ആദ്മി പാർട്ടിയുടെ നിയുക്ത മുഖ്യമന്ത്രി, ഭഗവന്ത് മൻ ഖാലിസ്ഥാൻ റഫറണ്ടം വോട്ടിങ്ങിനു ഉടൻ വഴിയൊരുക്കണമെന്നും പന്നൂൻ ആവശ്യപ്പെട്ടു. ഖലിസ്ഥാൻ വിരുദ്ധ നേതാക്കളായ പ്രകാശ് സിംഗ് ബാദലിന്റെയും ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെയും പരാജയത്തിൽ നിന്ന് പാഠം പഠിക്കണമെന്നും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിയോട് ഖാലിസ്ഥാൻ നേതാവ് വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ ഖാലിസ്ഥാൻ സംഘടനകളുമായുള്ള ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കേജരിവാളിന്റെയും അവിശുദ്ധ കൂട്ടുകെട്ട് പുറത്താവുകയാണ്. കെജ്‌രിവാൾ തന്റെ രാഷ്ട്രീയ മോഹങ്ങൾ നിറവേറ്റാൻ ഖാലിസ്ഥാനികളുമായി ഇടപഴകുകയാണെന്ന് പാർട്ടിയുടെ മുൻ അംഗവും ഉന്നത നേതാവുമായ കുമാർ ബിശ്വാസും നേരത്തെ ആരോപിച്ചിരുന്നു.