ചെന്നൈ: ലോക്സഭ എം.പിയും വിടുതലൈ ചിരുതൈഗൽ കച്ചി അധ്യക്ഷനുമായ തിരുമാവലവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് നടിയും ബി.ജെ.പി വക്താവുമായ ഖുഷ്ബു. തിരുമാവലവന്റെ പരാമർശങ്ങൾ സ്ത്രീകൾക്കെതിരെയാണ്. ഒരു പാർട്ടി നേതാവിനു സ്വീകാര്യമല്ലാത്ത പരാമർശമാണ് അദ്ദേഹം നടത്തിയതെന്നും, ക്ഷമ ചോദിക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.ഹൈന്ദവ വേദങ്ങളിലും മനുസ്മൃതിയിലും സ്ത്രീകളെ വേശ്യകളെന്നാണ് പരാമർശിക്കുന്നതെന്ന തിരുമാവലവന്റെ പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. പെരിയോര് ഗ്രൂപ്പ് സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിലായിരുന്നു വിവാദ പരാമർശം.അതേസമയം വിസികെയുടെ സഖ്യകക്ഷിയായ ഡിഎംകെ, കോൺഗ്രസ് എന്നിവർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ഖുഷ്ബു ചൂണ്ടിക്കാട്ടി. ഈ പാർട്ടികളുടെ മറുപടി എന്താണ്?. കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഞാൻ പുറത്തുപോയപ്പോൾ അവരുടെ നേതാക്കൾ പറഞ്ഞത്, ഞാൻ ഒരു അഭിനേത്രി മാത്രമാണെന്നായിരുന്നു. ഇപ്പോൾ അവർ ഇക്കാര്യത്തിൽ എന്താണ് പറയാൻ പോകുന്നതെന്നും.ഖുശ്ബു ചോദിച്ചു.ഡി.എം.കെ സ്ത്രീകളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് കനിമൊഴി തിരുമാവലവന്റെ പരാമർശത്തിനെതിരെ ഒന്നും പറയാത്തതെന്നും ഖുശ്ബു കുറ്റപ്പെടുത്തി.

