കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരനോട് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരത. കടയില്‍ പോയി വരാന്‍ വൈകിയെന്ന് ആരോപിച്ച് എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു. കുട്ടിയുടെ കാലിനടിയില്‍ തൊലി അടര്‍ന്ന് ഇളകിയതായി കണ്ടെത്തിയതോടെ സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് അങ്കമാലി സ്വദേശിയായ പ്രിൻസ് എന്നയാളെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മരട് പൊലീസ് പറയുന്നു. ഇയാള്‍ മുന്‍പും ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മാത്രമല്ല ഒരു വര്‍ഷമായി ഇത്തരത്തില്‍ പീഡനം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രിന്‍സ് സഹോദരിയെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടില്‍ എല്ലാ അധികാരവും ഇയാള്‍ക്കുണ്ട്. അതേസമയം എട്ട് വയസ്സുകാരന്‍റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽത്തന്നെ ഇതുവരെ വ്യക്തതയില്ല. അക്കാര്യത്തിൽ വ്യക്തത വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം ബാധിച്ച് കിടപ്പിലായതിനാലും അമ്മയ്‌ക്ക് പ്രിന്‍സിനെ ഭയമായതിനാലും ഉപദ്രവം എതിര്‍ക്കാനായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. കൂടാതെ അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിർക്കാൻ പേടിയായിരുന്നുവെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. ഒടുവിൽ മൂന്നാം ക്ലാസ്സുകാരന്‍റെ ദേഹത്ത് ആഴത്തിൽ മുറിവേൽപ്പിക്കുന്ന തരത്തിൽ ഉപദ്രവിച്ചപ്പോഴാണ് അവർ പൊലീസിൽ പരാതിയുമായി എത്തിയത്.