ലണ്ടന്‍: എലിസബത്ത് രാഞ്ജിയുടെ അന്ത്യത്തെ തുടർന്ന് ബ്രിട്ടന്റെ പുതിയ രാജാവായി സ്ഥാനാരോഹണം ചെയ്യാനൊരുങ്ങുകയാണ് ചാള്‍സ് മൂന്നാമന്‍. യുകെ രാജാവിന്റെ കിരീടധാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുടെ അകമ്പടിയോടുകൂടിയാണ് നടത്തുന്നത്. കൗതുകകരമായ നിരവധി ചടങ്ങുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
25ാം വയസില്‍ കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണച്ചടങ്ങ്. ചാൾസിനും സമാനമായ ചാടാബങ്കുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തീയതി സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.
യുകെയുടെ ഔദ്യോഗിക മാദ്ധ്യമമായ ബിബിസി പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം വിവിധവും ആഡംബരവുമായ ചടങ്ങുകള്‍ ഉൾക്കൊള്ളിച്ച് കൊണ്ടായിരിക്കും സ്ഥാനാരോഹണം നടത്തുന്നത്. ഇതിനായി ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള വസ്തുക്കളില്‍ ഒന്നായ തിമിംഗല ഛര്‍ദ്ദിയും ഉപയോഗിക്കുന്നു. തിമിംഗല ഛര്‍ദ്ദിയില്‍ നിന്ന് നിര്‍മിക്കുന്ന സുഗന്ധതൈലങ്ങളാണ് ചടങ്ങില്‍ ഉപയോഗിക്കുന്നത്.
ഗര്‍ലെയിന്‍സ് മിട്‌സോകൊയുടെ കുപ്പിയില്‍ ഒരു പെട്ടിയ്ക്കകത്താണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. സ്ഥാനാരോഹണചടങ്ങില്‍ ഈ തൈലം ഉപയോഗിക്കണമെന്ന് രാജ്ഞി നിര്‍ബന്ധം പ്രകടിപ്പിച്ചിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്ഞിയുടെ സുഗന്ധദ്രവ്യങ്ങളോടും സുഗന്ധതൈലങ്ങളോടും ഉള്ള ഇഷ്ടം രാജകീയ ചരിത്രകാരന്‍മാരും പരാമര്‍ശിച്ചിട്ടുണ്ട്.
ആംബര്‍ഗ്രിസ് അഥവാ തിമിംഗല ഛര്‍ദ്ദി, സിവെറ്റ്, ഓറഞ്ച് പൂക്കള്‍, റോസാപ്പൂക്കള്‍, മുല്ലപ്പൂവ്, കറുവപ്പട്ട, കസ്തൂരി, ബെന്‍സോയിന്‍, എള്ള്, ഒലിവ് ഓയില്‍ എന്നിവ അടങ്ങിയ രഹസ്യ കൂട്ടില്‍ നിന്നാണ് സുഗന്ധതൈലം നിര്‍മ്മിക്കുന്നത്. സുഗന്ധദ്രവ്യ നിര്‍മാതാക്കള്‍ വളരെ വിലപ്പെട്ടതായി കരുതുന്ന വസ്തുവാണ് തിമിംഗല ഛര്‍ദ്ദി. ഇത് കൂടുതല്‍ കാലം സുഗന്ധം നിലനില്‍ക്കാന്‍ സഹായിക്കുന്നു.
ചടങ്ങ് പ്രകാരം സ്ഥാനാരോഹണം ചെയ്യുന്ന രാജാവ് അല്ലെങ്കില്‍ രാജ്ഞി പ്രത്യേകമായി നിര്‍മിക്കുന്ന ഈ തൈലത്തില്‍ സ്പര്‍ശിക്കുകയും മണക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാലം ആരോഗ്യവും സന്തോഷമുള്ളതുമായ ജീവിതം നയിക്കാന്‍ സാധിക്കുന്നുവെന്നാണ് വിശ്വാസം. ബിസി പത്താം നൂറ്റാണ്ടോളം പഴക്കമുണ്ട് സുഗന്ധതൈലം ഉപയോഗിക്കുന്ന ചടങ്ങുകള്‍ക്ക്. രാജാവിന്റെ അധികാരത്തിന്റെ ചിഹ്നമായും ഈ തൈലത്തെ കണക്കാക്കുന്നു.