കൊച്ചി : വാടകയ്ക്ക് വീടെടുത്ത് ചന്ദന കച്ചവടം നടത്തിയ അഞ്ച് പേര്‍ പിടിയിലായി. പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 92 കിലോ ചന്ദനമാണ് പിടികൂടിയിരിക്കുന്നത്. നാല് ഇടുക്കി സ്വദേശികളും ഒരു താമരശ്ശേരി സ്വദേശിയുമാണ് പിടിയിലായത്. സാജു സെബാസ്റ്റ്യന്‍ എന്നയാളാണ് വീട് ഇതിനായി വീട് വാടകയ്ക്ക് എടുത്തത്.
ചന്ദന കച്ചവടം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇത് പിടികൂടിയത്. വനം വകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശനിയാഴ്ച രാവിലെ വാടക വീട്ടില്‍ ചന്ദന കച്ചവടം നടക്കുന്നതയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന പരിശോധനയ്ക്കായി എത്തുകയായിരുന്നു എന്ന് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
വെട്ടിയിട്ട നിലയിലാണ് ചന്ദന തടികള്‍ കണ്ടെത്തിയത്. ഇടുക്കിയിലെ സ്വകാര്യ തോട്ടത്തില്‍ നിന്നാണ് ചന്ദനത്തടികള്‍ കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായവര്‍ മൊഴി നൽകിയത്. കസ്റ്റഡിയിലെടുത്തിരിക്കുന്ന അഞ്ച് പേരില്‍ മൂന്ന് പേര്‍ ചന്ദനം വാങ്ങിക്കാന്‍ എത്തിയവരാണ്. ചന്ദന വില്‍പ്പനയില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.