Wednesday, December 24, 2025

കോഹ്‌ലിക്ക് സെഞ്ചുറി !ആധികാരിക വിജയവുമായി ഇന്ത്യ !! പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി സെമി കാണാതെ പുറത്ത് !

ദുബായ് : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാകിസ്താനെ ആറു വിക്കറ്റിന് തകർത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ കേവലം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.
ഏകദിനത്തില്‍ 51-ാം സെഞ്ചുറി നേടിയ കോലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടൂർണമെന്‍റിലെ രണ്ടാം തോൽവിയോടെ പാകിസ്താന്‍റെ സെമി സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു.വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.

15 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 20 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തായത്. ഷഹീന്‍ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍ – വിരാട് കോഹ്ലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ മത്സരത്തിലേക്ക് മടങ്ങി വന്നു. ഗില്ലിനെ പുറത്താക്കി അബ്രാര്‍ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്.

ഗില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കൊപ്പം കോലി 114 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. . 67 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 56 റണ്‍സെടുത്ത ശ്രേയസിനെ 39-ാം ഓവറില്‍ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി
ശ്രദ്ധയോടെ ഇന്നിങ്‌സ് ആരംഭിച്ച പാകിസ്താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റണ്‍സ്), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ബാബറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇമാമിനെ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടാക്കി.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍ – മുഹമ്മദ് റിസ്വാന്‍ സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാകിസ്ഥാൻ വൻ തകർച്ചയിൽ നിന്ന് കരകേറിയത്. ഇതിനിടെ 34-ാം ഓവറില്‍ റിസ്വാന്റെ കുറ്റി പിഴുത് അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ പാകിസ്ഥാൻ വീണ്ടും അപകടം മണത്തു. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്.

തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താന്‍ അഞ്ചിന് 165 റണ്‍സെന്ന നിലയിലായി. ആറാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഗ – ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്താനെ 200 കടത്തി . പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ സല്‍മാനെ രവീന്ദ്ര ജഡേജ പിടികൂടി . നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.

Related Articles

Latest Articles