തിരുവന്തപുരം: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ. ഡാനിയേൽ അറിയിച്ചു.
വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രം ജില്ലാ പഞ്ചായത്ത് തയ്യാറാക്കും. കുരിയോട്ടുമലയിലെ ഒന്നര ഏക്കർ ഭൂമിയിൽ സംരക്ഷണ കേന്ദ്രം ഒരുക്കും. സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വന്ധ്യംകരണത്തിനുള്ള ആദ്യ കേന്ദ്രം നാളെ കൊട്ടിയത്ത് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു . ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.

