തൃശൂർ: അമ്പിളിക്കല കൊവിഡ് സെന്ററിൽ കഞ്ചാവ് കേസിലെ പ്രതി ഷെമീറിന്റെ മരണത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. ജയിലിൽ സൂപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് കളക്ടറുടെ നിർദേശം. ഇതോടൊപ്പം കൊവിഡ് സെന്ററിൽ 17 കാരന് മർദനമേറ്റെന്ന പരാതിയിലും റിപ്പോർട് തേടിയിട്ടുണ്ട്. അതേസമയം, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. നാല് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
ഉത്തരമേഖല ജയിൽ വകുപ്പ് ഡിഐജിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. രണ്ട് ഉദ്യോഗസ്ഥരെ വിയൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ഒരാൾ അതിസുരക്ഷാ ജയിലിലും മറ്റൊരാളെ എറണാകുളം സബ് ജയിലിലുമാണ്. രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അതേസമയം മരണകാരണമാകുന്ന മർദ്ദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.