Wednesday, December 24, 2025

നിയമസഭാപ്രമേയത്തിനെതിരെ മുല്ലപ്പള്ളി, കോണ്‍ഗ്രസ് വീണ്ടും തമ്മില്‍ തല്ലുന്നു.

തിരുവനന്തപുരം : പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം വെറും സന്ദേശം മാത്രമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ്സില്‍ അമര്‍ഷം. പ്രതിപക്ഷനേതാവ് മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുന്നതിലാണ് എ-ഐ ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉയരുന്നത്. ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രമേയത്തിന് ഒരു നിയമസാധുതയും ഇല്ലെന്ന് മുല്ലപ്പള്ളി ഇന്നും ആവര്‍ത്തിച്ചു. സംയുക്തസമരത്തിനൊപ്പം പ്രമേയമെന്ന ആശയവും മുന്നോട്ട് വെച്ചത് പ്രതിപക്ഷനേതാവായിരുന്നു. ചെന്നിത്തലെയെയും പ്രതിപക്ഷത്തെയും വീണ്ടും മുല്ലപ്പള്ളിയുടെ നിലപാട് വെട്ടിലാക്കുമ്പോള്‍ ബിജെപിക്കൊപ്പം സിപിഎമ്മും അത് ആയുധമാക്കും.
സര്‍ക്കാരുമായി ചേര്‍ന്നുള്ള സംയുക്തസമരത്തെ എതിര്‍ത്തതിന് പിന്നാലെയാണ് നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്റെ സാധുത മുല്ലപ്പള്ളി തുടര്‍ച്ചയായി ചോദ്യംചെയ്യുന്നത്.

നിയമസാധുത ചോദ്യം ചെയ്ത ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് സമാനമായ നിലപാട് കെപിസിസി അധ്യക്ഷനും ഉന്നയിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍.
എന്നാല്‍ നിയമസഭാ പ്രമേയം അടക്കം ഉന്നയിച്ച് പത്രപരസ്യം നല്‍കി മുഖ്യമന്ത്രി സംയുക്തസമരങ്ങളുടെ നേട്ടം കൊണ്ടുപോകുന്നതിലെ എതിര്‍പ്പാണ് ചൂണ്ടിക്കാട്ടിയതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വിശദീകരണം. സിപിഎം തന്നെ കടന്നാക്രമിക്കുമ്പോള്‍ പാര്‍ട്ടി നിരയില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്.

കൂടാതെ ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.. കെപിസിസി പുനസംഘടനയില്‍ തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്. ഒരാള്‍ക്ക് ഒരു പദവിയാണ് നല്ലതെന്നും കഴിവാണ് ഭാരവാഹിത്വത്തിന്റെ മാനദണ്ഡമെന്നും മുല്ലപ്പള്ളി പറഞ്ഞു. കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നയാളുകളെയാണ് നേതൃ നിരയിലേക്ക് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Related Articles

Latest Articles