തിരുവനന്തപുരം : വയനാടിനെ ഞെട്ടിച്ച ഉരുൾപ്പൊട്ടൽ ദുരന്തമേഖലയിലെ ഉപഭോക്താക്കളില്‍നിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് കെഎസ്ഇബി. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ദുരന്തം കനത്ത നാശനഷ്ടമുണ്ടാക്കിയ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ.കെ. നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
നിലവില്‍ ഈ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്കാകും ബോർഡിന്റെ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. നേരത്തെ മേഖലയിലെ 385 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയിട്ടുള്ളതായി കെഎസ്ഇബി കണ്ടെത്തിയിരുന്നു

