തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധികൾക്ക് ഒരു തീരുമാനം നല്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് വിദേശരാജ്യത്തേക്കു പറക്കുന്നത്. പ്രതിസന്ധി പരിഹരിക്കുവാനായി ഒരു ചർച്ച പോലും നടത്താതെയാണ് ഇവരുടെ വിദേശയാത്ര.
ഒരാഴ്ചയിലേറെയായി ശമ്പള പരിഷ്കരണത്തിനായി ഭരണകക്ഷി യൂണിയനുകള്‍ സമരം നടത്താന്‍ തുടങ്ങിയിട്ട്. സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്യാന്‍വരെ ശ്രമിച്ചിരുന്നു. സര്‍ക്കാരിനോട് അമ്പതു കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി തോമസ് ഐസക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധിയെക്കുറിച്ചു മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ രണ്ട് പ്രാവശ്യം തീരുമാനിച്ചെങ്കിലും അതും നടന്നിരുന്നില്ല. 15 ദിവസത്തെ ശമ്ബളം കിട്ടിയെങ്കിലും വായ്പ കുടിശികയിനത്തില്‍ മിക്ക ജീവനക്കാരുടെയും പൈസ ബാങ്കുകൾ പിടിച്ചു. അടുത്തമാസം നാലാം തീയതിയെ ഗതാഗത മന്ത്രി തിരിച്ചെത്തുകയുള്ളു.അതുവരെ ചര്‍ച്ച നടക്കുകയുമില്ല. എന്നാല്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സണ്ണി തോമസും ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പനും അറിയിച്ചു.

