കൊച്ചി : കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിന് തുക മാറ്റിവയ്ക്കാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ 10 ശതമാനമെങ്കിലും മാറ്റിവയ്ക്കണമെന്ന് കോടതി മുൻപ് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് പാലിക്കുന്നതിൽ കോർപറേഷൻ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.വരുന്ന ഏപ്രിൽ മാസം മുതൽ ഉത്തരവ് പ്രകാരം വീണ്ടും മാറ്റിവയ്ക്കാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. എന്നാൽ, അത്രയും സാവകാശം അനുവദിക്കാത്ത കോടതി അടുത്തമാസം മുതൽ കർശനമായി ഉത്തരവ് പ്രകാരം തുക മാറ്റിവയ്ക്കണം എന്ന നിർദേശിച്ചു.
ഹർജിക്കാർക്ക് പകുതി ആനുകൂല്യം നൽകാൻ പോലും 8 കോടി രൂപ വേണമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. ശമ്പളം നൽകാൻ പോലും സർക്കാർ സഹായം ലഭിക്കേണ്ട അവസ്ഥയെന്ന് പറഞ്ഞു. എന്നാൽ, 10 മാസംകൊണ്ട് മുഴുവൻ പേർക്കും ആനുകൂല്യം നൽക്കൂടെയെന്ന് ആരാഞ്ഞ കോടതി വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ പണമില്ലെങ്കിൽ സ്വത്ത് വിൽക്കൂവെന്ന് പരിഹസിച്ചു. ആനുകൂല്യം നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കൽ എന്ന ഔപചാരികത ഒഴിവാക്കാൻ കോടതി പറഞ്ഞു.

