പാരീസ് : 2022-2023 സീസണ്‍ ഫ്രഞ്ച് ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനായുള്ള ഗോള്‍ഡന്‍ ബൂട്ട് ബഹുമതി ഇത്തവണയും സ്വന്തമാക്കി പി.എസ്.ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. സീസണില്‍ 29 ഗോളുകള്‍ നേടിയാണ് താരം ഗോള്‍ഡന്‍ ബൂട്ട് നേടിയെടുത്തത്. എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന തുടര്‍ച്ചയായ അഞ്ചാം സീസണാണിത്. ഫ്രഞ്ച് ലീഗിന്റെ ചരിത്രത്തിൽ എംബാപ്പെയ്ക്ക് മുൻപ് തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ ടോപ് സ്‌കോററായത് ഒരു താരം മാത്രമാണ് . ഒളിമ്പിക് മാഴ്‌സെലിയുടെ ജീന്‍ പിയറി പാപ്പിനാണ് ആദ്യമായി ഈ റെക്കോഡ് സ്ഥാപിച്ചത്. 1987-മുതല്‍ 1992-വരെ താരം ഫ്രഞ്ച് ലീഗില്‍ ടോപ് സ്‌കോററായിരുന്നു.
മുൻ ആഴ്‌സണൽ താരം ലിയോണിന്റെ അലക്‌സാണ്ടര്‍ ലക്കസെറ്റെയാണ് സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 27 ഗോളുകളാണ് താരം വലയിലെത്തിച്ചത്. അതെസമയം ലീഗ് കിരീടം നേരത്തേ നേടിയ പി.എസ്.ജി എന്നാല്‍ അവസാന ലീഗ് മത്സരത്തില്‍ പരാജയപ്പെട്ടു. ക്ലെര്‍മോണ്ട് ഫൂട്ടാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയം രുചിച്ചത്.