തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഐ എമ്മും സിപിഐയും ഓരോ സീറ്റില്‍ മത്സരിക്കും. മുന്നണി യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐയ്ക്കു (CPI) സീറ്റ് നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയനാണു നിർദേശിച്ചത്. ദേശീയ സാഹചര്യംകൂടി വിലയിരുത്തിയാണു തീരുമാനം. പി.സന്തോഷ് കുമാർ ആണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം.
മൂന്നു സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്. ഇതില്‍ രണ്ട് സീറ്റുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാനുള്ള ഭൂരിപക്ഷമുള്ളത്. 2012ന് ശേഷം ആദ്യമായാണ് സിപിഐയ്ക്ക് കേരളത്തില്‍ നിന്ന് രാജ്യസഭയില്‍ ഒരേസമയം രണ്ട് പ്രതിനിധികള്‍ ഉണ്ടാകുന്നത്. ബിനോയ് വിശ്വമാണ് നിലവില്‍ സിപിഐയുടെ രാജ്യസഭാംഗം. ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസന്‍ എന്നിവരാണ് സിപിഎം പ്രതിനിധികള്‍. എല്‍ജെഡിയും ജെഡിഎസും എന്‍സിപിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയായിരുന്നു.