തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ ഒരുകൂട്ടം ജീവനക്കാർ പ്രതിഷേധ സൂചകമായി അവധി എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. സീനിയർ ക്യാബിൻ ക്രൂ വിഭാഗത്തിലെ ജീവനക്കാരാണ് പണിമുടക്കിയത്. സീനിയർ ക്യാബിൻ ക്രൂ ജീവനക്കാർ ഇല്ലാതെ സർവ്വീസ് നടത്തരുതെന്നാണ് ചട്ടം. മാനേജ്മെന്റിനോടുള്ള പ്രതിഷേധമാണ് പണിമുടക്കിന് കാരണം. ഇടത് യുണിയനുകളാണ് നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ പണിമുടക്കിന് നേതൃത്വം നൽകുന്നത്. എയർ ഇന്ത്യ ഏറ്റെടുത്ത ശേഷമുള്ള പരിഷ്‌ക്കാരങ്ങളോടുള്ള എതിർപ്പാണ് ഇടത് സംഘടനകൾ പ്രകടിപ്പിക്കുന്നത്.
എഴുപതോളം ആഭ്യന്തര അന്താരാഷ്‌ട്ര വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രികരുടെ യാത്ര മുടങ്ങി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ സമരം നിയമ വിരുദ്ധമെന്ന് എയർ ഇന്ത്യ അറിയിച്ചു. സിവിൽ വ്യോമയാന അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.