പത്തനംതിട്ട : മലയാലപ്പുഴയിൽ മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ട കുടുംബത്തെ നാട്ടുകാർ രക്ഷിച്ചു. വഞ്ചനാക്കേസിൽ പ്രതി ചേർക്കപ്പെട്ട വ്യക്തിയുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരെയാണ് നാട്ടുകാർ മോചിപ്പിച്ചത്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് വിവരം. മലയാലപ്പുഴ മൂന്നാം വാർഡ് ലക്ഷംവീട് കോളനിക്കു സമീത്തെ ‘വാസന്തിയമ്മ മഠ’ത്തിൽ നിന്നാണ് കുടുംബത്തെ നാട്ടുകാർ മോചിപ്പിച്ചത്. കുപിതരായ ആളുകൾ ശോഭനയുടെ വീട് അടിച്ചു തകർക്കുകയും ചെയ്തു.
നേരത്തെ വൻ കോളിളക്കമുണ്ടാക്കിയ എലന്തൂർ നരബലി കേസ് വലിയ വാർത്തയായ സമയത്ത് ഈ മന്ത്രവാദിനിക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കുട്ടികളെ ഉപയോഗിച്ച് ആഭിചാരക്രിയകൾ നടത്തിയതിന് ശോഭനയെയും ഇവരുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. ഇതിനു പിന്നാലെ ഇതേ മന്ത്രവാദിനി ഒരു സ്ത്രീയെ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതേ വീട്ടിലാണ് ഇപ്പോഴത്തെ സംഭവവും നടന്നത്. തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിലായിരുന്ന പത്തനാപുരം സ്വദേശി അനീഷിന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും കുഞ്ഞിനെയുമാണ് മന്ത്രവാദിനിയുടെ വീട്ടിൽ തടഞ്ഞുവച്ചത്.
ഇക്കഴിഞ്ഞ ജനുവരി മുതൽ ഇവർ മന്ത്രവാദ ക്രിയകൾക്കായി ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു. പൂജാ ക്രിയകൾക്കിടെ ഇവർ മർദിച്ചിരുന്നതായി കുടുംബം പറഞ്ഞു. 10,000 രൂപ കിട്ടാനുണ്ടെന്നും അത് നൽകാതെ ഇവരെ മോചിപ്പിക്കില്ലെന്നും പറഞ്ഞ് കഴിഞ്ഞ 10 ദിവസമായി മൂന്നു പേരെയും വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
മന്ത്രവാദിനി വീട്ടിലില്ലാതിരുന്ന സമയത്ത് ഇവർക്കൊപ്പമുള്ള കുഞ്ഞാണ് ജനലിലൂടെ പുറത്തുനിന്നുള്ളവരുടെ സഹായം തേടിയത്. തങ്ങളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും കുട്ടി അറിയിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. മലയാലപ്പുഴ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

