ജയ്‌പൂർ : സരസ്വതീദേവിയെ അവഹേളിച്ച സർക്കാർ സ്‌കൂള്‍ അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ സ്‌കൂളധ്യാപികയായ ഹേമലത ബൈര്‍വയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജാതി മത ഭേദങ്ങൾക്കുമപ്പുറം അറിവിന്റെയും അക്ഷരങ്ങളുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മഹാത്മ ഗാന്ധി, അംബേദ്കര്‍ തുടങ്ങിയ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം വേദിയില്‍ വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാരുടെ ആവശ്യം അധ്യാപിക അംഗീകരിച്ചില്ല എന്ന് മാത്രമല്ല സ്‌കൂളിനുവേണ്ടി സരസ്വതി ദേവി യാതൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് നാട്ടുകാരോട് വഴക്കിടുകയും ചെയ്തു.
വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ ജില്ലാമേധാവി അദ്ധ്യാപികയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. അദ്ധ്യാപികയ്‌ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. അദ്ധ്യാപികക്കെതിരെ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ജില്ലാ വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന വിശദീകരണം.
ലൗ ജിഹാദ്, നിരോധിത ഇസ്ലാം സംഘടനയുമായുള്ള ബന്ധം എന്നിവ ചൂണ്ടിക്കാട്ടി കോട്ട സംഗോദിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരെ വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തതായും ഒരു അദ്ധ്യാപികക്കെതിരെ അന്വേഷണം ആരംഭിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.