പൂനെ : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ നാമാവശേഷമാക്കിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവർത്തനവും അനധികൃത റിസോർട്ടുകളും നിർമാണങ്ങളുമാണെന്നഭിപ്രായപ്പെട്ട് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു. പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നെങ്കിൽ സന്തോഷമുണ്ട്. ” – മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചു.
2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ അവസരത്തിൽ അദ്ദേഹം വയനാട്ടിലെത്തുകയും ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് അന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 5 പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വർഷം മതിയാകുമെന്നും ഗാഡ്ഗിൽ അന്ന് മുന്നറിയിപ്പു നൽകിയിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച സർക്കാർ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.

