ഭോപ്പാൽ: നിർമാണത്തിനിടെ തുരങ്കം തകർന്ന് 9 തൊഴിലാളികൾ കുടുങ്ങി. മധ്യപ്രദേശിലെ കട്നി ജില്ലയിലെ ശ്ലീമനാബാദിലാണ് അപകടം. തുടർന്ന് തുരങ്കത്തിലെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
അപകടത്തിൽ രണ്ട് തൊഴിലാളികൾ ഇപ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. രണ്ട് പേരെ രക്ഷിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേന ശ്രമം തുടരുകയാണ്. ശ്ലീമനാബാദിൽ ബാർഗി കനാൽ പ്രോജക്ടിന്റെ ഭാഗമായി പണിയുന്ന തുരങ്കമാണ് തകർന്നത്.
മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ, ജില്ലാ കലക്ടർ, എസ്പി എന്നിവരാണു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർദേശിച്ചു.