ശബരിമല: മകരസംക്രമ നാളിൽ ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ.
തിരുവാഭരണമണിയിച്ച് അയ്യപ്പസ്വാമിക്കായുള്ള ദീപാരാധന നടന്നതോടെ മകരവിളക്ക് ദർശിക്കാനുള്ള സമയമാവുകയായിരുന്നു.
ഇത്തവണയും മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്
ഇന്ന് ഉച്ച കഴിഞ്ഞ് 2.29 നായിരുന്നു മകരസംക്രമ പൂജ നടന്നത് . തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നെത്തിച്ച നെയ്യ് ഉപയോഗിച്ച് അയ്യപ്പന് അഭിഷേകം നടത്തി. മകര സംക്രമ പൂജയ്ക്ക് ശേഷം മൂന്ന് മണിക്ക് നട അടച്ചു.
വൈകിട്ട് അഞ്ച് മണിക്കാണ് വീണ്ടും നട തുറന്നത്. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകിട്ട് ശരംകുത്തിയിലെത്തി. തുടർന്ന് ആചാരപരമായ വരവേൽപ് നൽകി സന്നിധാനത്തേക്ക് സ്വീകരിച്ചു.
സന്ധ്യയ്ക്ക് ആറരയ്ക്കായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് ദീപാരാധന കഴിഞ്ഞതോടെ ഭക്തജനങ്ങൾ പൊന്നമ്പലമേട്ടിലേക്ക് തിരിഞ്ഞ് കൈകൾ കൂപ്പി ഉച്ചത്തിൽ ശരണം വിളിച്ചുകൊണ്ടേയിരുന്നു.
മകരനക്ഷത്രം ആകാശത്ത് തെളിഞ്ഞുനിൽക്കേ, പൂർണ്ണചന്ദ്രൻ ഉദിച്ചുനിൽക്കേ പരമ്പരാഗത കാനന മേഖലയിലെ പുണ്യം നിറഞ്ഞ തറയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു
മകരജ്യോതി കാണാൻ സന്നിധാനത്തും പാണ്ടിത്താവളത്തും മറ്റ് പന്ത്രണ്ടിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു. മാത്രമല്ലകോവിഡിന്റെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുണ്ടായിരുന്നു.

