കൊച്ചി: മലയാള സിനിമകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്. കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിന്‍റെ ഭാഗമായായിട്ടാണ് ഇത്. 2019 ജനുവരി 1 മുതലുള്ള വിവരങ്ങളാണ് അന്വേഷണ സംഘം തേടിയത്. വിവരങ്ങള്‍ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് അയച്ചു.
2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളിലെ അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക, പണത്തിന്‍റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്പെഷ്യല്‍ ബ്രാഞ്ച് തേടിയിരിക്കുന്നത്. സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കള്ളപ്പണം ഒഴുക്കുന്നു എന്ന ആരോപണം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് തന്നെ ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും നീങ്ങുന്നത്.
മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാനും 22 തവണ ഫോണില്‍ സംസാരിച്ചിരുന്നു എന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സിനിമാ സംവിധായകൻ ഖാലിദ് റഹ്മാൻ ജൂൺ ജൂലൈ മാസങ്ങളിലായി 22 തവണ ഫോണിൽ സംസാരിച്ചു.