ആലപ്പുഴ : മാന്നാർ കല വധക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി അന്വേഷണ സംഘം. സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ ഇതുവരെ ലഭിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നതിനായി കലയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ അനിലിന്റെ വീടിന് സമീപമുള്ള പ്രദേശങ്ങളിൽ എന്തെങ്കിലും നിർമാണങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
കേസിലെ ഒന്നാം പ്രതി അനിൽ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് പുറത്തുവരുന്ന വിവരം. അനിലിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളു. അതേസമയം, അന്വേഷണ സംഘം പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിവരികെയാണ്. കൊലപാതകത്തിൽ അനിലിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്നാണ് കലയുടെ ബന്ധുക്കളുടെ വാദം. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് കലയുടെ സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മൃതദേഹം മറവു ചെയ്ത സ്ഥലവും അതിന് സഹായിച്ചവരെയും കണ്ടെത്താൻ അനിലിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

