Saturday, December 20, 2025

മരട് ഫ്ളാറ്റ് പ്രശ്നം- പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ തള്ളി വി എസ് അച്യുതാനന്ദന്‍ രംഗത്ത്

തിരുവനന്തപുരം- മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് . സുപ്രീംകോടതി വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എസ്. അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ളാറ്റുടമകളെ അനുകൂലിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളിക്കൊണ്ടാണ് വി.എസ് രംഗതെത്തിയിരിക്കുന്നത്. അനധികൃത നിര്‍മ്മാണം നടത്തിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് ആവശ്യപ്പെട്ടു. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് വിഎസ് പറഞ്ഞു. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles