റാഞ്ചി: വരന്റെ ബബന്ധുക്കൾ വിവാഹ ദിവസം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാൽ വിവാഹം വേണ്ടെന്നു വെച്ച് വധുവും ബാംഹുക്കളും. ഝാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചത്.
വിവാഹദിവസം വരന്റെ ബന്ധുക്കള്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനു കാരണമായത്. വധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും വരനും സംഘവും കടുംപിടുത്തം തുടര്‍ന്നതാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിലേക്കും വഴിവെച്ചത്.
പണം നല്‍കിയാലേ വിവാഹം നടക്കൂ എന്ന് വരനും ബന്ധുക്കളും നിലപാടെടുത്തു. തുടര്‍ന്ന് വധുവും ബന്ധുക്കളും വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനെതിരെ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
വിവാഹദിവസം വധുവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് സ്ത്രീധനത്തിന്റെ പേരില്‍ ഇരുവിഭാഗവും ഏറ്റുമുട്ടൽ ആരംഭിച്ചത്. വരന്റെ ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തേതന്നെ സ്ത്രീധനമായി നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ നല്‍കിയ വധുവിന്റെ അച്ഛന്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു.
വിവാഹനിശ്ചയ സമയത്ത് 2.5 ലക്ഷം രൂപയും സ്വര്‍ണ മോതിരങ്ങളും ഇരുചക്രവാഹനവും സ്വര്‍ണ ചെയിനും നിരവധി ആഡംബര വസ്തുക്കളും നല്‍കിയെന്ന് വധുവിന്റെ അമ്മ പറയുന്നു.
തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. കസേരയും മറ്റുമെടുത്ത് പരസ്പരം അടിക്കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ വിവാഹവേദിയിലെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. വധുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.