കൊച്ചി: പൊതുവഴിയിൽ പഞ്ചായത്ത് മെമ്പർ സ്‌കൂട്ടറിലെത്തി മാലിന്യം തള്ളി കടന്നു കളഞ്ഞ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ബ്രഹ്മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ചത്. എറണാകുളം മഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി സുധാകരൻ തന്ത്രപരമായി റോഡിൽ മാലിന്യം തളളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കേസ് പരിഗണിക്കുമ്പോഴാണ് പുറത്തുവന്ന ദൃശ്യങ്ങളെപ്പറ്റി സർക്കാർ അഭിഭാഷകനോട് ചോദിച്ചത്. വഴിയരികിൽ മാലിന്യം തളളിയ മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തു. അടുത്ത സിറ്റിങ്ങിൽ ഇക്കാര്യം പരിശോധിച്ച് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. വിവാദമായതോടെ സംഭവത്തിൽ മെമ്പർ പിഴയൊടുക്കിയിട്ടുണ്ട്. ഇക്കാര്യം അടുത്ത സിറ്റിങ്ങിൽ സർക്കാർ കോടതിയെ അറിയിക്കും.

