ജയ്പുർ : നാലു മക്കളെ ധാന്യങ്ങൾ സൂക്ഷിക്കുന്ന വായുസഞ്ചാരമില്ലാത്ത വീപ്പയിൽ അടച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം വീട്ടമ്മ ജീവനൊടുക്കി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ജീതറാമിന്റെ ഭാര്യ ഊർമിള, ഇവരുടെ മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ് (2) എന്നിവരാണ് മരിച്ചത്.
ജീതറാം ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. കുട്ടികളെയും ഊർമിളയേയും കാണാത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. ഭർത്താവിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നാണ് കൊലപാതകവും ആത്മഹത്യയുമെന്നു ബന്ധുക്കൾ ആരോപിച്ചു. ദിവസവും ജീതറാമും ഊർമിളയുമായി കലഹം പതിവാണെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.