India

മിലൻ കാ ഇതിഹാസ്, പരമ്പര – 11 | നെല്ലിയും ശ്രീലങ്കയും ഭോപ്പാലും ചേർന്ന ഇന്ത്യൻ രാഷ്ട്രീയ പ്രഹേളിക | സി പി കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ നമസ്കാരം. മിലൻ കാ ഇതിഹാസിൽ 1980കളിലൂടെയാണ് നമ്മൾ ഇപ്പോൾ യാത്ര ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇവിടെ ചില പ്രധാന സംഭവങ്ങൾ മുമ്പ് പരാമർശിയ്ക്കാതെ പോയിരുന്നു. അവയും കൂടെ ഓർമിച്ചിട്ട് നമുക്ക് മുമ്പോട്ട് പോകാം.

പാകിസ്ഥാൻ വിഭജനത്തിന് മുമ്പും ശേഷവും ബംഗ്ലാദേശ് പ്രദേശത്തെ മുസ്ലീങ്ങളെ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളായ ആസാം, പശ്ചിമ ബംഗാൾ എന്നിവടങ്ങളിലേയ്ക്ക് കുടിയേറ്റി ആ പ്രദേശങ്ങളിലെ ജനസംഖ്യാ തന്ത്രം അട്ടിമറിച്ച് വിഭവങ്ങൾ തങ്ങളുടെ സമുദായത്തിൻ്റെ പക്കലാക്കുവാനുള്ള വലിയൊരു പരിശ്രമം ജമാഅത്തെ ഇസ്ലാമിയുടെയും മറ്റു ഇസ്ലാമിക സാമ്രാജ്യത്വ താത്പര്യക്കാരുടെയും നേതൃത്വത്തിൽ വളരെ ആസൂത്രിതമായി നടന്നു വന്നു. ഇന്ത്യൻ പ്രദേശങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ഈ വിഭാഗക്കാർ റേഷൻ കാർഡ് അടക്കമുള്ള ഇന്ത്യൻ പൗരന്മാർക്കുള്ള ആനുകൂല്യങ്ങളും പിൻവാതിലിലൂടെയും വ്യാജമായുമൊക്കെ നേടിയെടുക്കുകയും ഭൂമി വാങ്ങുകയും മറ്റുമൊക്കെ ചെയ്തു.

ജനതാ പാർട്ടി ഭരിച്ചിരുന്ന കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാറിനോ ഇതിനെതിരെ ഫലപ്രദമായൊന്നും ചെയ്യാനും കഴിഞ്ഞില്ല.ഈ പരിസരത്തിലാണ് 1979 കാലഘട്ടത്തിൽ അന:ധികൃത കുടിയേറ്റക്കാർക്കെതിരേ അസം സംസ്ഥാനത്ത് ജനകീയ മുന്നേറ്റമായ അസം മൂവ്മെൻ്റ് ഉടലെടുത്തത്. ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയൻ്റെ നേതൃത്വത്തിലായിരുന്നു ഇതിൻ്റെ ആരംഭം. ഇതിന് മുമ്പ് തന്നെ തദ്ദേശീയരും അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവിടെ പതിവായിരുന്നു. ആസാം പുകയുന്ന ഈ രാഷ്ട്രീയ അവസ്ഥ രാജ്യമെങ്ങും ചർച്ചയായ കാലഘട്ടമായിരുന്നു അത്.

സിഖ് ഭീകരവാദം വാർത്തയായി നിന്ന ഈ കാലയളവിലെല്ലാം തന്നെ ആസാം പുകഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു. ചെറുതും വലുതുമായ സംഘർഷങ്ങൾ തദ്ദേശീയരും മുസ്ലീങ്ങളും തമ്മിൽ നടന്നുവന്നു. മുമ്പ് പലവിധത്തിൽ റേഷൻ കാർഡും മറ്റും സംഘടിപ്പിച്ചവർ പിന്നീടുവന്ന കോൺഗ്രസ്സ് സർക്കാരുകളുടെ സഹായത്തോടെ വോട്ടർ പട്ടികയിലും ഇടം നേടി. ഇതോടെ വിദേശികളായ അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഉപയോഗിയ്ക്കുന്ന അവസ്ഥാ വിശേഷം സംജാതമായി. ഇത് യഥാർത്ഥ ഇന്ത്യക്കാരായ അസം ജനതയ്ക്ക് സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. വിദേശത്തു നിന്നുള്ള കുടിയേറ്റം തടയുക, അവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുമായി സമര മുഖത്ത് നിന്ന എഎഎസ്‌യു നേതാക്കളായ പ്രഫുല്ല കുമാർ മഹന്ത ഉൾപ്പെടെയുള്ളവരെ 1983 ജനുവരിയിൽ ഇന്ദിരാഗാന്ധി സർക്കാർ അറസ്റ്റ് ചെയ്തു. മാത്രമല്ല ഫെബ്രുവരി 14, 17, 20 തിയ്യതികളിൽ അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ മറ്റൊരു രാഷ്ട്രീയ പ്രശ്‌നം ഉടലെടുത്തു.

അനധികൃതമായി ഇന്ത്യയിൽ കുടിയേറി വോട്ടർ പട്ടികയിലടക്കം ഇടം പിടിച്ച മുസ്ലീങ്ങൾ ഫെബ്രുവരി 14ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുകൊണ്ട് തങ്ങളുടെ ഇന്ത്യൻ പൗരത്വം ഊട്ടിയുറപ്പിയ്ക്കാൻ ശ്രമിച്ചു. ഇതോടെ ആസാം ജനത ഇളകി. 1983 ഫെബ്രുവരി 18ന് ആസാമിലെ നെല്ലി ഉൾപ്പെടുന്ന 14 സമീപസ്ഥ ഗ്രാമങ്ങളിലെ അനധികൃത മുസ്ലിം കുടിയേറ്റ ഗ്രാമങ്ങളിലേക്ക് തദ്ദേശീയർ സംഘടിച്ചെത്തി ആക്രമണം നടത്തി. സർക്കാർ കണക്കിൽ 2,191 (വോട്ടുചെയ്ത) അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. ഭീകരമായ പ്രതിരോധമായിരുന്നു കുടിയേറ്റക്കാർക്കെതിരെ ആസാം ജനത നടത്തിയതെന്നതിന് പ്രദേശത്തെ കുളങ്ങളിലും തോടുകളിലും ദിവസങ്ങളോളം ഒഴുകി നടന്ന കുടിയേറ്റക്കാരുടെ ശവശരീരങ്ങൾ സാക്ഷി പറഞ്ഞു. ജീർണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പിന്നെ കുറേക്കാലത്തോളം അവിടുള്ളവർ മത്സ്യാഹാരം കഴിച്ചിരുന്നില്ല എന്നത് ഇതിൻ്റെ തോത് വിളിച്ചോതുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പ്രതിരോധമാണ് നെല്ലി കലാപം.

ഇതിനിടെ അന്താരാഷ്ട്രമായ ചില പ്രശ്നങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ ഗതിവിഗതികളെ സ്വാധീനിച്ചു. അത് ശ്രീലങ്കൻ പ്രശ്നമായിരുന്നു. 1983 മുതൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിൾ ഈഴം എന്ന പേരിൽ അല്ലെങ്കിൽ, തമിഴ് പുലികളെന്ന ചുരുക്കപ്പേരിൽ ഒരു സായുധ വിപ്ലവ സംഘടന, ശ്രീലങ്കൻ മണ്ണിൽ തമിഴർക്ക് നേരെ നടന്നുകൊണ്ടിരുന്ന വംശീയ വിവേചനങ്ങൾക്കെതിരെ വളരെ അക്രമാസക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ടിരുന്നു. ശ്രീലങ്കയിലെ ജനതയിൽ തമിഴ് ഭാഷ സംസാരിയ്ക്കുന്നവരുടെ രാഷ്ട്രീയ പ്രശ്‍നങ്ങൾ ഇന്ത്യയിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ എക്കാലവും ചൂടുള്ള വിഷയമായി നിലനിന്നു. ഇന്ത്യൻ വംശജരായ തമിഴരുടെ മുന്നേറ്റത്തിൽ സ്വാഭാവികമായും ഇന്ത്യയ്ക്കും താത്പര്യങ്ങൾ ഉണ്ടായി. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയും മറ്റും ഇതിന് പിന്തുണ നൽകിയിരുന്നു. ഇന്ത്യൻ പട്ടാളം തമിഴ്പുലികൾക്ക് ആവശ്യമായ പിന്തുണ നൽകി. തമിഴ്നാട് സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ താത്പര്യങ്ങൾ LTTEയ്ക്ക് അനുകൂലമായി വർത്തിച്ചു.

പ്രധാനമന്ത്രി ഇന്ദിരാജിയുടെ കൊലപാതകത്തിനും ദൽഹി കലാപത്തിനും ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ രാജീവ്ജിയുടെ ഭരണകാലത്ത് ഈ പ്രശ്‍നങ്ങളെല്ലാം അതേപടി നിലനിന്നു. പക്ഷെ മറ്റൊരു ദുരന്തവും ഇന്ത്യ നേരിട്ടു. അതാണ് ഭോപ്പാൽ ദുരന്തം. അമേരിക്കൻ രാസവ്യവസായ ഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയ്ക്ക് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു കീടനാശിനി നിർമാണ ഫാക്റ്ററി ഉണ്ടായിരുന്നു. ഈ ഫാക്ടറിയിൽ 1984 ഡിസംബർ 2ന് പുലർച്ചെ 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതക മിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.

കാറ്റിൻ്റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം പരന്നു. 3,828 ഇന്ത്യക്കാർ അന്നേ ദിവസം മരിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി 15000ത്തോളം മനുഷ്യർ ഈ ദുരന്തഫലമായി കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം ആണവ ദുരന്തത്തിന് സമാനമായിരുന്നു. എന്നാൽ ഇതിനിടയിലെ രാഷ്ട്രീയ നാടകങ്ങൾ ഇന്ത്യ എന്ന ഈ രാജ്യത്തിൻ്റെ ഗതികേടായ ഉത്തവാദിത്വ ശൂന്യരായ നേതാക്കളുടെ പ്രവർത്തനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. അത് നമുക്ക് പരിശോധിയ്ക്കാം. ഇതിനായി ഞാൻ അവലംബിയ്ക്കുന്നത് കോൺഗ്രസ്സ് നേതാവും അന്നത്തെ മദ്ധ്യപ്രദേശ് കോൺഗ്രസ്സ് സർക്കാരിലെ മുഖ്യ മന്ത്രിയുമായിരുന്ന അർജുൻ സിങിൻ്റെ ആത്മകഥയായ ‘A Grain of Sand in the Hourglass of Time’ എന്ന പുസ്തകമാണ്. അതിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾ താഴെ വിവരിയ്ക്കാം.

ഭോപ്പാൽ ദുരന്തത്തിൻ്റെ മുഖ്യ ഉത്തരവാദികളിൽ ഒരാളായിരുന്ന യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ആഗോള ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സന്‍, ദുരന്തമുണ്ടായി 4 ദിവസങ്ങൾ കഴിഞ്ഞ് ഭോപ്പാലിലെത്തി. ആന്‍ഡേഴ്സനെ അറസ്റ്റു ചെയ്യാൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻ സിങ് ഉത്തരവിട്ടു. അറസ്റ്റ് നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിങ്ങിന് ഡല്‍ഹിയില്‍ നിന്നുമുള്ള പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഫോൺ എത്തി. അതോടെ എല്ലാ നിയമനടപടികളും അവസാനിച്ചു. 1984 ഡിസംബര്‍ 7ന് അർജുൻ സിങ്ങിൻ്റെ തന്നെ നിർദ്ദേശ പ്രകാരം വാറൻ ആൻഡേഴ്സൺ എന്ന അമേരിക്കൻ പൗരന് വേണ്ടി ഭോപ്പാല്‍ വിമാനത്താവളത്തില്‍ നിന്നും പ്രൈവറ്റ് വിമാനം ഡൽഹിക്ക് പറത്തി. തുടർന്ന് ഡൽഹിയിൽ നിന്നും അമേരിക്കയിലേക്ക് കടക്കാൻ അയാൾക്ക് രാജീവ് ഗാന്ധി സർക്കാർ അനുമതി നൽകി. ഇതിൻ്റെ പിന്നിൽ വർത്തിച്ച സംഗതി എന്തായിരുന്നു എന്നറിയുമ്പോഴാണ് ഇന്ത്യക്കാരൻ്റെ ജീവിതത്തിന് കോൺഗ്രസ്സ് പാർട്ടിയിട്ട വില എന്താണ് എന്ന് മനസിലാകുന്നത്.

അതെന്തെന്നാൽ അമേരിക്കൻ ജയിലിൽ തടവിലായിരുന്ന ആദിൽ ഷെഹരിയാറെന്ന ജവഹർലാൽ നെഹ്രുവിൻ്റെ വിശ്വസ്ത ഐഎഫ്എസ് ഓഫീസർ ആയിരുന്ന മുഹമ്മദ് യൂനിസിൻ്റെ മകനെ അമേരിയ്ക്കയിൽ നിന്നും രക്ഷിച്ചെടുക്കുവാനുള്ള ഡീൽ ആയിരുന്നു ആൻഡേഴ്‌സൻ്റെ മോചനം. 15000 ഇന്ത്യക്കാരുടെ ജീവനും ജീവിതവും ഇല്ലാതാക്കിയ യൂണിയൻ കാർബൈഡ് ലിമിറ്റഡിൻ്റെ ഭോപ്പാലിലെ ഫാക്ടറി ഉദ്യോഗസ്ഥൻ വാറൻ ആൻഡേഴ്സനെ രായ്ക്കുരാമാനം ഇന്ത്യയിൽ നിന്ന് അമേരിക്കക്ക് കടത്തിയ അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻ സിങ്ങും അന്നത്തെ ആഭ്യന്തര മന്ത്രി പി. വി നരസിംഹറാവുവും പ്രധാനമന്ത്രി രാജീവ്ഗാന്ധിയും അന്ന് കയ്യിൽ വന്ന ഒരു അവസരം തൻ്റെ കളിക്കൂട്ടുകാരനെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പ്രയോജനപ്പെടുത്തിയത് രാഷ്ട്ര താത്പര്യമോ കുടുംബ താത്പര്യമോ..? കോൺഗ്രസ്സ് പാർട്ടിയുടെ ചെയ്തികൾ ഇതൊക്കെയായിരുന്നു പ്രിയ വായനക്കാരെ. ഇതൊക്കെ മനസിലാക്കുമ്പോഴാണ് ഇവരുടെയൊക്കെ ഭരണത്തിൽ കഴിയേണ്ടിവന്ന ജനാധിപത്യ ഇന്ത്യയോട് സഹതാപം തോന്നുന്നത്.

ഈ സംഭവങ്ങൾ പിൽക്കാലത്താണ് പുറത്തു വന്നത്. അതിനാൽ പൊതുജനങ്ങൾക്കോ പ്രതിപക്ഷത്തിനോ ഈ സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായില്ല. ഭോപ്പാലിലേത് ഒരു ദുരന്തമായി മാത്രം പൊതുജനം കണ്ടു. ജനതയുടെ താത്പര്യം സിഖ് ഭീകരവാദവും ദൽഹി കലാപവും മറ്റുമായിരുന്നു. അതിനാൽ തന്നെ ഇന്ദിരാ സഹതാപ തരംഗത്തിൽ 1984 ഡിസംബർ 24, 27, 28 തീയതികളിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വമ്പൻ വിജയം നേടി. ഇതിന് ശേഷമാണ് 1985ൽ ഷാബാനു കേസ് ഉണ്ടാകുന്നതും അതിൻ്റെ പരിഹാരമെന്നോണം അയോദ്ധ്യയിലെ തർക്കഭൂമിയിലെ ക്ഷേത്രം പൂജകൾക്കായി തുറന്നു കൊടുത്തതുമൊക്കെ. തുടർ സംഭവങ്ങളുമായി അടുത്തയാഴ്ച കാണാം..

തുടരും…

admin

Share
Published by
admin

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

3 seconds ago

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…

19 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…

47 mins ago