കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 12.30 നാണ് ചുറ്റുമതിൽ തകർന്നു വീണത്. ഇതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി. പ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസംകൂടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു അരികെ ന്യുനമർദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ച ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും മെയ് 24 മുതൽ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണു രണ്ട് ഓട്ടോറിക്ഷകൾ തകർന്നു.ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെ പതിനൊന്നര പാറശ്ശാല ഗാന്ധിപാര്‍ക്കിന് സമീപത്ത് കശുമരം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്ക് കടപുഴകി വീണു. ഇതോടൊപ്പം വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും കേടുപാട് പറ്റി. കാസർഗോഡ് നീലേശ്വരത്ത് ശക്തമായ മഴയിലും കാറ്റിലും പുലിമുട്ടിലിടിച്ച് ബോട്ട് തകർന്നു. പുഴയിൽ നങ്കൂരമിട്ട കാർത്തിക എന്ന ബോട്ടാണ് പൂർണമായും തകർന്നത്.