തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അദ്ദേഹം രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. സ്ത്രീകളെ അവഹേളിച്ച ഡി.ആർ അനിലിനെതിരെ പോലീസ് കേസെടുക്കണം. മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ തെളിവാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർക്കെതിരെ നടപടിയെടുക്കണം. നഗരസഭ ഭരണസമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്‌പെൻഷൻ നടപടികൾ ബിജെപിയെ തളർത്തില്ല .സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

