തിരുവനന്തപുരം : സൈനിക കലാപം അതി രൂക്ഷമായ സുഡാനിൽ നിന്ന് ജന്മനാട്ടിലേക്ക് മടങ്ങിയെത്താനായതിന്റെ സന്തോഷത്തിലാണ് തിരിച്ചെത്തിയ മലയാളികൾ. നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ മികച്ച ഇടപെടൽ നടത്തിയെന്നും മോദി സർക്കാരിന്റെ ശക്തി ഇവിടെയാണ് മനസ്സിലാകുന്നതെന്നും ജിദ്ദയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ കൊല്ലം ചടയമംഗലം സ്വദേശി ഹരികുമാർ പറഞ്ഞു .
‘വളരെ മോശം അവസ്ഥയിലായിരുന്നു. സംഘർഷഭരിതമായ അന്തരീക്ഷമാണ്. ക്രൂരമായ കാര്യങ്ങളാണ് നടക്കുന്നത്. മോഷണം ഉൾപ്പെടെ എല്ലാ കള്ളത്തരങ്ങളുമുണ്ട്. ഖാർത്തൂം സിറ്റിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അവിടെ ഫാക്ടറികളെല്ലാം അടിച്ചു തകർത്തു.
പത്താം തീയതിയാണ് സുഡാനിൽനിന്ന് പോരുന്നത്. അവിടെനിന്ന് പോർട്ട് സുഡാനിലെത്തി. അവിടെനിന്ന് കപ്പലിൽ ജിദ്ദയിലെത്തിച്ചു. ഇവിടെയെത്താൻ എംബസിയുടെ എല്ലാ സഹായങ്ങളും നല്ല രീതിയിൽ തന്നെ ലഭിച്ചു. ജിദ്ദയിൽ നിന്ന് വന്നിട്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. നമ്മുടെ മോദി സർക്കാരിന്റെ ശക്തി അവിടെയാണ് മനസ്സിലാകുന്നത്’– ഹരികുമാർ പറഞ്ഞു.
ആഭ്യന്തര യുദ്ധം അതി രൂക്ഷമായി തുടരുന്ന സുഡാനിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 207 മലയാളികളാണുള്ളത്. ഇതിൽ 164 പുരുഷൻമാരും 43 സ്ത്രീകളും ഉൾപ്പെടുന്നു. സുഡാനിൽ 3699 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.നിലവിൽ 11 മലയാളികളാണ് കേരളത്തിലെത്തിയത്. 8 പേർ കൊച്ചിയിലും 3 പേർ തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്.