ശ്രീനഗർ: ദേശീയ പഞ്ചായത്ത് രാജ് ദിവസത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിൽ സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സേന. വിവിധയിടങ്ങളിൽ കൂടുതൽ പോലീസിനെയും, സുരക്ഷാ സേനാംഗങ്ങളെയും സേന വിന്യസിച്ചു. പ്രധാനമന്ത്രി സന്ദർശിക്കുന്ന സ്ഥലങ്ങളിലെല്ലാം ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹന പരിശോധനയുൾപ്പെടെ ശക്തമാണ്. എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കശ്മീരിലെ സാമ്പ ജില്ലയിലെ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം ഉൾപ്പെടെ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ കശ്മീരിൽ എത്തുന്ന പ്രധാനമന്ത്രി അവിടുത്തെ പഞ്ചായത്ത് രാജ് അംഗങ്ങളുമായി നേരിട്ടും, മറ്റ് സംസ്ഥാനങ്ങളിലെ അംഗങ്ങളുമായി വെർച്വൽ ആയും അഭിസംബോധന ചെയ്യും.പിന്നീട് 30,000 പേർ ഈ പരിപാടിയിൽ പങ്കെടുക്കും.
ഇത്തവണ ജമ്മു കശ്മീരിലെ പാല്ലി പഞ്ചായത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഗ്രാമം സ്വന്തമാക്കിയ നേട്ടങ്ങൾ വെളിവാക്കുന്ന പ്രദർശനവും ഉണ്ടാകും. മാത്രമല്ല പാല്ലിയിൽ സ്ഥാപിച്ചിട്ടുള്ള 500 കിലോ വാട്ടിന്റെ സോളാർ പവർ പ്ലാന്റും അദ്ദേഹം നാടിന് സമർപ്പിക്കും. ഇതിന് പിന്നാലെ ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള 8.45 കിലോ മീറ്റർ ദൂരമുള്ള ടണലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. കൂടാതെ റാറ്റിൽ ആന്റ് ക്വാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനും അദ്ദേഹം നാളെ തുടക്കം കുറിക്കും.