ദില്ലി: ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്ന് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്. സ്ത്രീയുടെ മൂല്യത്തെ തിരിച്ചറിയണം. അവളെ ദേവിയായി കരുതി പൂജാമുറിയിലോ വേലക്കാരിയായി അടുക്കളയിലോ അടച്ചിടരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗാത്മകതയാണ് അവരുടെ ശക്തിയെന്ന് ഒരു അഭിമുഖത്തില്‍ സര്‍സംഘചാലക് പറഞ്ഞു.
സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനുള്ള അവസരം അവര്‍ക്ക് നല്‍കണം, പ്രവര്‍ത്തിക്കാനുള്ള കഴിവ് സ്ത്രീസമൂഹത്തിനുണ്ട്. അടച്ചിട്ട വാതിലുകള്‍ തുറന്നുകൊടുത്താല്‍ മതി. വീട്ടിനുള്ളിലെ ജോലിയല്ലാതെ മറ്റൊരു ജോലിയും സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന ധാരണയുണ്ട്. മറ്റു ജോലികളും അവര്‍ ചെയ്യും. അതിനായി വീട്ടുജോലികളില്‍ നിന്ന് കുറച്ച് മോചനവും അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും നല്‍കണം. കുടുംബത്തില്‍ അമ്മയുടെ സ്ഥാനമാണ് സ്ത്രീക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമജന്മഭൂമിക്കു വേണ്ടിയുള്ള പ്രക്ഷോഭം അവസാനിച്ചെങ്കിലും ഭാരതത്തിന്റെ ഭൂതകാലത്തിന്റെ അഭിമാനജനകമായ അവിഭാജ്യ ഘടകമെന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയേയും സ്വാധീനിക്കും. ശ്രീരാമന്‍ ഇവിടെ ജീവിച്ചിരുന്നു. ആ ജീവിതത്തിന്റെ സ്വാധീനം നാളെയും ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.