തിരുവനന്തപുരം- ആർഎസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനൊപ്പമുള്ള സിഐഎസ്എഫ് കമാൻഡോകൾക്ക് സഞ്ചരിക്കാൻ വാഹനം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയില്ലെന്ന് ആക്ഷേപം. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ഭാഗവത് തിങ്കളാഴ്ച പുലർച്ച 4.40നാണ് കോട്ടയം സ്‌റ്റേഷനിൽ ട്രെയിനിറങ്ങിയത്.
12 സുരക്ഷ ഭടന്മാരാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. വാഹനമില്ലാത്തതിനെ തുടർന്ന് സർസംഘ്ചാലക് പത്ത് മിനിറ്റോളം റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്നതിന് ശേഷമാണ് സുരക്ഷ ഭടന്മാർക്കുള്ള വാഹനം എത്തിയതെന്ന് സംഘ്പരിവാർ നേതാക്കൾ പറഞ്ഞു.കൂടാതെ സുരക്ഷ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ബോധപൂർവമാണിതെന്നുമാണ് സംഘ്പരിവാര്‍ നേതാക്കളുടെ ആരോപണം