എംപോക്‌സ് അഥവാ മങ്കിപോക്‌സ് നിയന്ത്രണ വിധേയമാണെന്ന് ലോകാരോഗ്യ സംഘടന. അതിനാൽ മങ്കിപോക്‌സ് ഇനിമുതൽ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗവ്യാപനം പിന്നിട്ട് ഒരു വർഷമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇപ്പോഴും രോഗവ്യാപനമുണ്ട്. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ മങ്കിപോക്‌സ് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥ പിൻവലിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒ ചീഫ് ടെഡ്രോസ് അദാനം ഗബ്രിയേസസ് അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് മങ്കിപോക്‌സ് അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മങ്കിപോക്‌സ് 111 രാജ്യങ്ങളില്‍ പടരുകയും 87,000 കേസുകളും 140 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

