തിരുവനന്തപുരം:കേരളാ ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് എം ടി രമേശ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വി.ഡി സതീശന്‍ വളര്‍ന്നിട്ടില്ലെന്ന് എം ടി രമേശ് പറഞ്ഞു.
മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ പണി വൃത്തിയായി നിര്‍വ്വഹിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് കഞ്ഞിവെയ്ക്കുന്ന വി.ഡി സതീശന് പകരം ആക്ടിങ് പ്രതിപക്ഷ നേതാവായിരിക്കുന്ന രമേശ് ചെന്നിത്തല സതീശന് ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സര്‍ക്കാര്‍ കാണിക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും കൈയ്യടിക്കുന്ന പ്രതിപക്ഷ നേതാവ് ആ പദവി രാജിവെച്ച് മന്ത്രിസഭയില്‍ ചേരുന്നതാണ് നല്ലത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ യഥേഷ്ടം കടം വാങ്ങുന്ന പിണറായി സര്‍ക്കാര്‍ ചെയ്ത ഒരു ധൂര്‍ത്ത് ചൂണ്ടിക്കാണിച്ചതാണോ ഗവര്‍ണര്‍ ചെയ്ത കുറ്റം, സര്‍ക്കാരിന്റെ ഏറാന്‍മൂളികളായി നില്‍ക്കുന്ന ഡമ്മികളല്ല ഗവര്‍ണര്‍മാര്‍ അവര്‍ ഭരണഘടനയുടെ കാവല്‍ക്കാരനാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.